2012, ജനുവരി 29, ഞായറാഴ്ച






--------------------------------------------

സത്വ ശ്രേണിയില്‍
മുന്നില്‍ നില്‍ക്കേണ്ട
ഫ്യൂഡല്‍ ജന്മമല്ല
കവി..!

സമ്പന്നതയുടെ ദുര്‍മേദ ചിന്തയില്‍ സ്ഖലിക്കേണ്ട ഒന്നല്ല കവിതയും..

കവിത വിശപ്പാണ്,
നോവാണ്,
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവസാന രോദനമാണ്‌..
പിന്നെ,
പ്രാണന്‍റെ ചിറകടിയില്‍ തീരുന്ന ഒരു മൌനവും!

ദൂരെ വരണ്ട കുന്നുകളില്‍ ഒരു മരണത്തില്‍ പൂവരശു പൂത്തു കൊഴിയുന്നുണ്ട്...
നിന്റെയും സവര്‍ണ്ണ ചിന്തകള്‍ക്കു മീതെ വിശപ്പിന്റെ മഞ്ചാടി ചുവപ്പ് പടരാന്‍ നേരമാകുന്നു...

സഞ്ചാരീ .....,
പോക...
വീണ്ടും തുടരുക....
നിന്റെയുമീ നരക യാത്ര..


-------------------------------------------------------

2011, ഡിസംബര്‍ 4, ഞായറാഴ്ച

ഒരു രാഷ്ട്രീയ മരണ കുറിപ്പ്.




---------------------------------

നമ്മള്‍ ,
നശിക്കുന്നു.

അവര്‍ ,
വളരുന്നു.

ഫലമോ ,.. സുനിശ്ചിതം .!

നിന്‍റെ സ്വപ്നങ്ങളുടെ
ചിതാ-
ഭസ്മം .


ഓര്‍മകളുടെ
നിമജ്ജനം.

മാ ഫലേഷു :

----------------------------------

2011, ഡിസംബര്‍ 1, വ്യാഴാഴ്ച







----------------------------------

''അണകളോരോന്നായ് പൊട്ടാറുണ്ട്.,
നോവ്‌
നിറയുമ്പോഴും,
കാലം
വിധിവേഷം കെട്ടി
തുള്ളുംപോഴും.

ജീവന്‍റെ തൂവല്‍ ചിറ
കാലം പൊളിക്കും നേരം ,
ശപിച്ചു കേഴാന്‍ മാത്രം
നീയാരാണ്‌??

പഠിപ്പിച്ചതേ പാടുക -
അടിമതന്‍ കര്‍മം;

'വാസാംസി ജീര്‍ണ്ണാനി' ''

----------------------------------------

2011, നവംബര്‍ 24, വ്യാഴാഴ്ച

--------------------------




''കാലമാം മുറിവ്.,
ഉണങ്ങിടും നേരമെങ്കിലും-
ചൊല്‍ക നീ.,
വെറുക്കയില്ലീയിനി
നിന്നെ
ഞാന്‍....''


---------------------------


-----------------------------------‎



''എഴുതി തോറ്റ ഒരു കവിതയാണിന്നു നാം...
ഒറ്റപ്പെടലും, അന്യതാബോധവും-,
ഏകാന്തതയും ,
സമര്‍ത്ഥമായി കോര്‍ത്തെടുത്ത,
ഒരു
ആധുനികോത്തര-
പൊട്ട-
കവിത...''




-----------------------------------

2011, ആഗസ്റ്റ് 10, ബുധനാഴ്ച

പ്രണയ പര്‍വ്വം.




-------------------------------

മീരാ..,
ഒരു വിശ്വാസ
വിഭ്രമത്തിന്‍ നോവ്‌-
നിന്‍ പ്രണയം..,
ഇരുണ്ട മോഹങ്ങളിലെ
പാതാള ചുഴികളില്‍
ഉലഞ്ഞു,
വീണ്ടുമെന്നെ നീ
മാടി വിളിക്കുന്നു.

ഒരേ നിഴലിലെ
അതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത.

മാറുന്ന മിഴികളിലെ
ആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്‌.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.
കാലം,
നിന്‍റെ മരണ വേദന.

പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
മരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.

മീരാ.,
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്‌..

കാണാത്ത -
പ്രാണന്‍റെ,
നിലക്കാത്ത -
നിലവിളി.


* * * * *

ചിതല്‍ തിന്നോരീ,
പകലിന്‍ നിഖണ്ടു,കലണ്ടറിന്‍ -
ജന്മ ചക്രം.
നിന്‍റെ ഇഴയുന്ന ദിനങ്ങള്‍.,സ്വപ്ന ഭോഗങ്ങളിലെ
പിഴ, ഒരു ഡിസംബര്‍ മരണത്തിന്റെ
ശതാവരി ഗന്ധം...
ഇനിയീ വക്രചിന്തകളിലെ താളുകള്‍ കീറുക.

മീരാ..
വരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,

നിന്നിലെ മരണം.

--------------------------------------

2011, ഏപ്രില്‍ 30, ശനിയാഴ്ച

ഇടം തേടിയവരോട്...


------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.

ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..

നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..

സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..

വിപ്ലവ ലഹരിയുടെ മദ ഗന്ധം..

നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..


സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..

----------------------------------

2010, ജൂലൈ 26, തിങ്കളാഴ്ച

വര്‍ഷ മേഘങ്ങള്‍


------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------




.

2010, ജൂണ്‍ 29, ചൊവ്വാഴ്ച

കലി ഉണരും കാലം.



-------------------------

സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.

കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?

തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്‌
പിതൃക്കളെ കൊത്തി തിന്നുന്നു.

ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.

അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.

കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.

വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.

ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.

നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്‌
ഉപേക്ഷിക്കപെടുന്നു.

ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)

ഇതു ഇന്നിന്‍റെ ബലിദാനം.

നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

---------------------------

2010, മേയ് 22, ശനിയാഴ്ച

തടവുകാരി.


--------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.

ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്‌
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.

നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.

ചെവി തുളച്ച്‌,
കരള്‍ പറിച്ച്‌,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..

താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.

ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..

ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?



-----------------------

.

2010, മേയ് 16, ഞായറാഴ്ച

സഖാവേ, ആറടി മുന്നോട്ട്...


----------------------------

സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.

കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത്‌ വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.

മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.

പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.

പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.

'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.

പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.

വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.

സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!

---------------------------


.

2010, ഏപ്രില്‍ 28, ബുധനാഴ്ച

പ്രവാചകന്‍റെ നിലവിളി.


----------------------------

കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്‌.,
രതിയുമാണ്.

ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്‌.
പ്രാണനും.

---------------------------



.